തൃശ്ശൂര്‍: പാലക്കാട് കോങ്ങാട് എംഎല്‍എ കെ വി വിജയദാസ് അന്തരിച്ചു. വൈകിട്ട് 7.45-ഓടെ തൃശ്ശൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലായിരുന്നു അന്ത്യം. കഴിഞ്ഞ കുറച്ചുദിവസമായി അദ്ദേഹത്തിന്റെ ആരോഗ്യനില തീരെ മോശമായിരുന്നു. ശരീരം മരുന്നുകളോട് പ്രതികരിക്കുന്നുണ്ടായിരുന്നില്ല. ഡിസംബര്‍ 11ന് കൊവിഡ് പോസിറ്റീവായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിജയദാസ് പിന്നീട് രോഗമുക്തി നേടിയിരുന്നു.
കോവിഡ് നെഗറ്റീവായശേഷം അദ്ദേഹത്തിന് ഹൃദയത്തിനും ശ്വാസകോശത്തിനും പ്രശ്നങ്ങള്‍ കണ്ടെത്തിയിരുന്നു. തലച്ചോറിലെ രക്തസ്രാവത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയവെയാണ് അദ്ദേഹത്തിന്റെ ആരോഗ്യനില മോശമാവുകയും വെന്റിലേറ്ററില്‍ പ്രവേശിപ്പിക്കുകയും ചെയ്തത്.
വേലായുധന്‍ – താത്ത ദമ്പതികളുടെ മകനായി 1959-ല്‍ പാലക്കാട്ടെ എലപ്പുള്ളിയിലാണ് കെ വി വിജയദാസ് ജനിച്ചത്. കേരള സോഷ്യലിസ്റ്റ് യൂത്ത് ഫെഡറേഷന്‍ എന്ന വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലൂടെയായിരുന്നു അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവേശം. 1990-ല്‍ സിപിഎം നടത്തിയ മിച്ചഭൂമി സമരത്തില്‍ പങ്കെടുത്ത വിജയദാസ് 13 ദിവസത്തോളം ജയിലില്‍ കിടന്നിരുന്നു.
പാലക്കാട് കോങ്ങാട് മണ്ഡലത്തില്‍ നിന്നും രണ്ടാം തവണയാണ് വിജയദാസ് തിരഞ്ഞെടുക്കപ്പെടുന്നത്. സിപിഎം ജില്ലാ കമ്മിറ്റി അംഗംകൂടിയാണ് അദ്ദേഹം. ജില്ലാ പഞ്ചായത്ത് നിലവിൽവന്നപ്പോൾ 1995ൽ ആദ്യ പ്രസിഡന്റായി. കേരള കര്‍ഷക സംഘത്തിന്റെ ജില്ലാ പ്രസിഡന്റ്, സംസ്ഥാന ജോയിന്റ് സെക്രട്ടറി പദവികളും വഹിച്ചിട്ടുണ്ട്. വി.പ്രേംകുമാരിയാണ് ഭാര്യ. രണ്ടു മക്കള്‍.
ലോകത്തിന് മാതൃകയായ മീൻവല്ലം ജലവൈദ്യുത പദ്ധതി വിജയദാസ് പ്രസിഡന്റായിരിക്കെയാണ് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടപ്പാക്കിയത്. ഏഷ്യയിൽതന്നെ ആദ്യമായി ഒരു ജില്ലാ പഞ്ചായത്ത് ഏറ്റെടുത്ത് നടപ്പാക്കുന്ന ജലവൈദ്യുത പദ്ധതിയും മീൻവല്ലമാണ്.
കെഎസ്‌വൈഎഫിലൂടെ പൊതുപ്രവർത്തനരംഗത്ത് വന്നു. ദീർഘകാലം സിപിഐ എം എലപ്പുള്ളി ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി. തുടർന്ന് പുതുശേരി ഏരിയ സെക്രട്ടറിയായും ജില്ലാ കമ്മിറ്റിയിലും പ്രവർത്തിച്ചു.
1987 ൽ എലപ്പുള്ളി ഗ്രാമ പഞ്ചായത്തംഗമായി തെരഞ്ഞെടുപ്പട്ടു. തേനാരി ക്ഷീരോൽപാദക സഹകരണസംഘം സ്ഥാപക പ്രസിഡന്റ്, സംസ്ഥാന സഹകരണ ബാങ്ക് ഡയറക്ടർ, പ്രൈമറി കോപ്പറേറ്റീവ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ്, എലപ്പുള്ളി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എന്നീ ചുമതലകളും വഹിച്ചിരുന്നു. മിച്ചഭൂമി സമരത്തിൽ പങ്കെടുത്ത് ജയിൽവാസവുംഅനുഭിച്ചിട്ടുണ്ട്. മികച്ച സഹകാരികൂടിയാണ്.നിലവില്‍ സിപിഐഎം ജില്ലാ സെക്രട്ടേറിയറ്റംഗം. കഴിഞ്ഞ ജില്ലാ സമ്മേളനത്തിനു ശേഷമാണ് സിപിഐ എം ജില്ലാ സെക്രട്ടറിയറ്റിൽ എത്തിയത്. മികച്ച കർഷകൻ കൂടിയാണ്.