തിരുവനന്തപുരം: രാജ്യദ്രോഹക്കേസില്‍ പ്രതിയായ ഐഷ സുല്‍ത്താനക്ക് പിന്തുണയും ആശംസയുമറിച്ച മന്ത്രി വി. ശിവന്‍കുട്ടിയുടെ നടപടി പ്രതിഷേധാര്‍ഹമാണെന്ന് ബി.ജെ.പി നേതാവ് കുമ്മനം രാജശേഖരന്‍. ലക്ഷദ്വീപിലെ ജനങ്ങള്‍ക്കു മേല്‍ കേന്ദ്ര സര്‍ക്കാര്‍ ബയോവെപ്പണ്‍ പ്രയോഗിച്ചു എന്ന ഗുരുതരമായ പരാമര്‍ശമാണ് ഐഷ നടത്തിയത്. ഇതിനാണ് മന്ത്രി പിന്തുണ അറിയിച്ചതെന്നും ഇത് ഭരണഘടനാ ലംഘനമാണെന്നും കുമ്മനം അറിയിച്ചു.
സ്വന്തം മണ്ഡലത്തില്‍ നടക്കുന്ന അഴിമതിയും, അക്രമവും കണ്ടില്ലെന്നു നടിച്ച് ഒന്നും മിണ്ടാതിരിക്കുന്ന ശിവന്‍കുട്ടി, തീവ്രവാദ ചിന്താഗതിക്കാരെ പരസ്യമായി പിന്തുണയ്ക്കുന്നതിനു പിന്നിലെ ചേതോവികാരം മനസിലാക്കാവുന്നതേയുള്ളു എന്നും കുമ്മനം പറഞ്ഞു.
സാമുദായിക സൗഹാര്‍ദ്ദം തകര്‍ക്കാനും രാജ്യത്തിൻ്റെ ഐക്യം തകര്‍ക്കാനുമുള്ള പരാമര്‍ശത്തിനെതിരെ നിയമപരമായ നടപടികളാണ് സംവിധായക ഐഷ സുല്‍ത്താനക്ക് എതിരെ ഉണ്ടായിരിക്കുന്നത്. ലക്ഷദ്വീപില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കേസിനെ നിയമപരമായി നേരിടുകയാണ് വേണ്ടത്. മുഖ്യമന്ത്രിയെയും തന്നെയും വന്ന് കണ്ടാല്‍ ലക്ഷദീപ് പൊലീസില്‍ നിന്ന് രക്ഷിക്കാമെന്നാണ് ഐഷാ സുല്‍ത്താനയോട് ശിവന്‍കുട്ടി ഫോണില്‍ പറഞ്ഞത്. ഭരണഘടനാ പദവിയില്‍ ഇരിക്കുന്ന മന്ത്രി, മറ്റൊരു സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇടപെടുന്നത് ഭരണഘടനാ ലംഘനമാണെന്നും കുമ്മനം കൂട്ടിച്ചേർത്തു.