തിരുവനന്തപുരം : സംസ്ഥാനത്ത് കാലവര്‍ഷം ശക്തിപ്രാപിക്കുമെന്ന് മുന്നറിയിപ്പ്. കേരളത്തിലും ലക്ഷദ്വീപിലും കനത്ത മഴയ്ക്ക് സാദ്ധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അതിതീവ്ര മഴയ്ക്ക് സാദ്ധ്യതയുള്ളതിനാല്‍ സംസ്ഥാനത്തെ നാലു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്.
സംസ്ഥാനത്തെ പത്തു ജില്ലകളിലും ലക്ഷദ്വീപിലും യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. നാളെയും മറ്റന്നാളും വടക്കന്‍ കേരളത്തിലെ മൂന്നു ജില്ലകളായ കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നിവിടങ്ങളിൽ ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. നാളെ പതിനൊന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്.
ബുധനാഴ്‌ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, വയനാട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. ജൂണ്‍ 17വരെ കേരളത്തില്‍ ഒറ്റപ്പെട്ട മഴ ലഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട്, കാസര്‍കോട് എന്നിവിടങ്ങളിലെ ചില സ്ഥലങ്ങളില്‍ മണിക്കൂറില്‍ 40 കിലോ മീറ്റര്‍ വരെ വേഗതയില്‍ കാറ്റിനും മഴയ്ക്കും സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.