ആറന്മുള: സുഗതകുമാരി ടീച്ചറുടെ വാഴുവേലില്‍ തറവാട്ടിലെ കാവ് നശിപ്പിച്ചതിലൂടെ ടീച്ചറുടെ ആത്മാവിനോടാണ് പിണറായി സര്‍ക്കാര്‍ കൊടും ചതി ചെയ്‌തെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. നാടിന്റെ പൈതൃക സ്വത്തിന് നേരെ അതിക്രമം ഉണ്ടായിട്ടും ആറന്മുള എം.എല്‍.എ എന്താണ് ഒരു അക്ഷരം പോലും മിണ്ടാത്തത് എം.എല്‍.എയുടെയും മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പദ്മകുമാറിന്റെയും കണ്ണിന്റെ മുമ്പിലല്ലെ ഇത്രയും പാതകം നടന്നത്. വീണാ ജോര്‍ജിന്റെ മൗനം നാടിനെതിരെയുള്ള വെല്ലുവിളിയാണ്. ഇത് ഒരു മരം മുറിച്ച പ്രശ്‌നമല്ല. മറിച്ച് ജനങ്ങളുടെ വൈകാരിക പ്രശ്‌നമാണെന്ന് വാഴുവേലില്‍ തറവാട് സംരക്ഷണ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ കെ. സുരേന്ദ്രന്‍ പറഞ്ഞു.
ടീച്ചറുണ്ടായിരുന്നെങ്കില്‍ ഈ സമരം ഉദ്ഘാടനം ചെയ്യുക അവരായിരുന്നുവെന്നും കെ. സുരേന്ദ്രന്‍ പറഞ്ഞു. വനം നശീകരണത്തിനെതിരെ മരം മുറിച്ചാല്‍ മഴ പെയ്യില്ലെന്ന് പണ്ട് സുഗതകുമാരി ടീച്ചര്‍ പറഞ്ഞപ്പോള്‍ കടലിലെങ്ങനെയാണ് മഴ പെയ്യുന്നതെന്ന് ചോദിച്ച എം.എല്‍.എമാരുള്ള നാടാണിത്. ആറന്മുളയുടെ പൈതൃകം നശിപ്പിക്കാന്‍ ശ്രമിച്ച കെ.ജി.എഫിനെ ഓടിക്കാന്‍ കഴിവുണ്ടെങ്കില്‍ കാവ് വെട്ടിതെളിക്കാന്‍ വരുന്നവരെ ഓടിക്കാനും ബി.ജെ.പിക്ക് കഴിയുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.
സുഗതകുമാരി ടീച്ചറുടെ തറവാട് കേരളത്തിന്റെ സാമൂഹിക സാംസ്‌കാരിക ചരിത്രവുമായി ഇഴകി ചേര്‍ന്ന് നില്‍ക്കുന്നതാണ്. സുഗതകുമാരി ടീച്ചര്‍ നമ്മളോട് വിടപറഞ്ഞ് ഏതാനും ദിവസത്തിനകം ഇത്തരം ഒരു സംഗമം ഇവിടെ നടത്തേണ്ടി വന്നതില്‍ നമുക്ക് വിഷമമുണ്ട്. പ്രകൃതി ചൂഷണത്തിനെതിരെ എന്നും ശക്തമായി പ്രതികരിച്ചവരാണ് ടീച്ചര്‍. ആറന്മുള വിമാനത്താവളമായാലും വനം കൊള്ളയായാലും എല്ലാത്തിനെയും ആദ്യം എതിര്‍ത്തത് ടീച്ചറായിരുന്നു. കാവുകളും കുളങ്ങളും പ്രകൃതിയും സംരക്ഷിച്ചു പോയിരുന്ന ടീച്ചറുടെ സ്വന്തം കാവ് പോലും നശിപ്പിക്കുന്നു. പരിസ്ഥിതിയെയും വിശ്വാസത്തെയും സംരക്ഷിക്കേണ്ട ഭരണകൂടം തന്നെ അത് നശിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.
സമ്മേളനത്തിന് മുന്നോടിയായി ആറന്മുള പുത്തരിയാലിന്റെ മുന്നില്‍ നിന്നും സ്ത്രീകള്‍ ഉള്‍പ്പെടെ നൂറുകണക്കിന് ആളുകള്‍ പങ്കെടുത്ത പ്രകടനവും ഉണ്ടായിരുന്നു.