കോതമംഗലം: മുൻ രാഷ്ട്രപതി എ.പി.ജെ അബ്ദുൾ കലാമിൻ്റെ ആത്മകഥ “അഗ്നി ചിറകുകൾ ” മോഴ്സ് കോഡിലേക്കു വിവർത്തനം ചെയ്ത കോതമംഗലം കുറ്റിലഞ്ഞി സ്വദേശിയായ സാഹിൽ ഷായ്ക്ക് രാജ്യാന്തര അംഗീകാരം. ഇന്ത്യ ബുക് ഓഫ് റെക്കോർഡ്സിനു പുറമേ ഏഷ്യ ബുക് ഒഫ് റക്കോർഡ്സിലും സാഹിൽ ഷാ ഇടം നേടി. കുറ്റിലഞ്ഞി ഓലിപ്പാറ കാഞ്ഞിരക്കുഴി ഷാജി റജീല ദമ്പതികളുടെ മൂത്ത മകനാണ് സാഹിൽ.
പൂനെയിൽ ടൊളാനിമാരിടൈ ഇൻസ്റ്റിറ്റ്യൂട്ടിൽ ബി.എസ്.സി നോട്ടിക്കൽ സയൻസിൽ ആദ്യ വർഷ വിദ്യാർത്ഥിയാണ്.ടെലഗ്രാമിനായി ഉപയോഗിച്ചു വരുന്ന കോഡുകളാണ് മോഴ്സ് കോഡ്. പോസ്റ്റ് ഓഫീസുകളിലും ഹാം റേഡിയോകളിലും സേന വിഭാഗങ്ങളും മാത്രമേ ഇത് ഉപയോഗിച്ച് വരുന്നത്. ഓൺലൈനിൽ കണ്ട് തല്പര്യം തോന്നിയാണ് മോഴ്സ് കോഡ് പഠിച്ചത്. ഒരു പുസ്തകം ആദ്യമായാണ് മോഴ്സ് കോഡിലേക്ക് വിവർത്തനം ചെയ്യപ്പെടുന്നത്. 31 ദിവസം എടുത്ത് 600 പേജുകളിലായി പുസ്തകം രൂപപ്പെടുത്തിയത്. ചെറുവട്ടൂർ ഗവ.മോഡൽ ഹയർ സെക്കൻ്ററി സ്കൂളിൽ നിന്ന് പ്ലസ് ടു പഠനത്തിന് ശേഷം കഴിഞ്ഞ വർഷമാണ് നോട്ടിക്കൽ സയൻസ് പഠിക്കുന്നതിനായി പൂനെയിലേക്ക് പോയത്. കോവിഡ് കാരണം ഇപ്പോൾ നാട്ടിലുള്ള സാഹിൽ പ്രക്ടിക്കൽ പഠനങ്ങൾക്കായി ഈ മാസം പൂനെയിലേക്ക് തിരിക്കും. വേൾഡ് റെക്കോഡ് നേടാനുള്ള പരിശ്രമത്തിലാണ്. വല്ല്യുമ്മ ആയിഷയും റിയാഷ കെ.എസ്, ഹനദിയ എന്നിവരടങ്ങുന്നതാണ് കുടുംബം.