തൃശൂർ: സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായി മത്സ്യകൃഷിയിറക്കിയ തോമസ് വടക്കന് ഇക്കുറി ലഭിച്ചത് നൂറ്മേനി. തോളൂർ ഗ്രാമപഞ്ചായത്തിലെ മത്സ്യകര്‍ഷകന്‍ തോമസ് വടക്കൻ പഞ്ചായത്തിൻ്റെയും ഫിഷറീസ് ഡിപ്പാർട്ട്മെന്റിൻ്റെയും പിന്തുണയിൽ സബ്സിഡിയോടെ ആരംഭിച്ച കൃഷി വൻ വിജയമായതിൻ്റെ സംതൃപ്തിയിലാണ് അധികൃതർ.
സുഭിക്ഷ കേരളം എന്ന പേരില്‍ കഴിഞ്ഞ വര്‍ഷമാണ് തോമസ് സ്വന്തം പുരയിടത്തിൽ മത്സ്യകൃഷിയിറക്കിയത്. വളർച്ചയെത്തിയ മത്സ്യങ്ങളെ വിളവെടുക്കുന്ന ദിവസം കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് ചെറിയ ചടങ്ങും പഞ്ചായത്ത് സംഘടിപ്പിച്ചു.
വാള മത്സ്യങ്ങളാണ് ആദ്യഘട്ടത്തിൽ തോമസ് കൃഷിക്ക് തിരഞ്ഞെടുത്തത്. ഫിഷറീസ് ഡിപ്പാർട്ട്മെന്റാണ് കുഞ്ഞുങ്ങളെ നൽകിയത്. 1000 കുഞ്ഞുങ്ങളെയാണ് നിക്ഷേപിച്ചത്. ഒരു വർഷം വളർച്ചയെത്തിയതോടെ മത്സ്യങ്ങൾ വിളവെടുപ്പിന് പാകമായി. മൊത്തവിപണിയിൽ ഈ മത്സ്യങ്ങൾക്ക് കിലോയ്ക്ക് 200 രൂപ മുതൽ വിലയുണ്ട്.
ഭക്ഷ്യരംഗത്തെ സ്വയംപര്യാപ്തത ലക്ഷ്യമിട്ട് കേരള സർക്കാർ നടപ്പിലാക്കിയ സംയോജിത കാർഷിക പുനരുജ്ജീവന പദ്ധതിയായ സുഭിക്ഷ കേരളത്തിന് പുഴയ്ക്കൽ ബ്ലോക്ക് പരിധിയിൽപ്പെട്ട തോളൂരിൽ വലിയ സ്വീകാര്യത ലഭിച്ചിരുന്നു. കോവിഡ് 19 ഉയർത്തിയ സമഗ്രമേഖലയിലെയും വെല്ലുവിളികളെ കൂട്ടായ പ്രവർത്തനം കൊണ്ട് മറികടക്കാനാകും എന്ന പ്രതീക്ഷ തരുന്നതാണ് കാർഷിക രംഗത്തെ ഈ വിജയങ്ങൾ.
പ്രാദേശിക സംരംഭകരെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ പിന്തുണച്ച് ഭക്ഷ്യസ്വയംപര്യാപ്തത കൈവരിക്കാൻ കൂട്ടായ ശ്രമം വേണമെന്ന് ചടങ്ങിനെത്തിയ ജനപ്രതിനിധികൾ അഭിപ്രായപെട്ടു.
തോളൂർ പഞ്ചായത്തും ഫിഷറീസ് വകുപ്പും സുഭിക്ഷ കേരളം 2020-21 വാർഷിക പദ്ധതിയിൽ തുടങ്ങിയ തോമസ് വടക്കൻ്റെ പടുതാകുളത്തിൽ നടന്ന മത്സ്യ വിളവെടുപ്പ് പഞ്ചായത്ത് പ്രസിഡൻറ് കെ.ജി പോൾസൺ നിർവഹിച്ചു. വൈസ് പ്രസിഡൻറ് ശ്രീകല കുഞ്ഞുണ്ണി, വികസന സ്റ്റാൻ്റിങ് കമ്മിറ്റി ചെയർപേഴ്സൺ ഷീന വിൽസൺ, മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. ലൈജു .സി എടക്കളത്തൂർ, വാർഡ് മെമ്പർ ലില്ലി ജോസ്, ഫിഷറീസ് പഞ്ചായത്ത് കോർഡിനേറ്റർ ഹിമ, തോമസ് വടക്കൻ, ഡേവിസ് വടക്കൻ, അജിൽ തോളൂർ, ലോയ്ഡ് തോളൂർ എന്നിവർ പങ്കെടുത്തു.